കായംകുളം ജോർജ് - (പ്രേമം ഫെയിം)
- Vinayak Ashok

- Oct 21, 2018
- 2 min read
ഒരു ഐതീഹ്യം ഉണ്ടാകുന്നത് എങ്ങനെയാണ്? ഒരു വ്യക്തിയോ സംഭവമോ ഒരു ജനതയുടെ മനസ്സിൽ ഇടം പിടിക്കുകയും, നൂറ്റാണ്ടുകളുടെ വായ്മൊഴിയിലൂടെയും പിന്നീട് വരമൊഴിയിലൂടെയും അത് നിലനിന്നു പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥയും വ്യത്യസ്തമല്ല. ആ കഥയിലെ ചരിത്രമല്ല, മറിച്ചു അതിലെ Myth ആണ് മലയാളി psyche-യിൽ ഇടം നേടുന്നത്. തികഞ്ഞ അഭ്യാസിയായ കള്ളൻ, എവിടെയും കയറിച്ചെല്ലുന്ന സൂത്രശാലി, ഇരുട്ടിനെ വരെ സ്വന്തം കൂട്ടാളിയാക്കുവാൻ കഴിവുള്ളവൻ - ഇങ്ങനെയുള്ള കൊച്ചുണ്ണിയുടെ കഥകൾ തലമുറകളിലൂടെ കൈമാറിവരുകയും, പിന്നീട് കൊട്ടാരത്തിൽ ശങ്കുണ്ണി ഐതീഹ്യമാലയിൽ എഴുതുകയും ചെയ്തു. ആധുനിക സമൂഹത്തിൽ ചലച്ചിത്രത്തിലൂടെയും, മറ്റു സാഹിത്യ കൃതികളിലൂടെയും അനശ്വരത നേടിയ ഈ നായക സങ്കല്പത്തെ, നിവിമ്പോളിയെ വച്ചു അവതരിപ്പിക്കാം എന്ന് തീരുമാനിച്ച റോഷൻ ആൻഡ്രൂസിനെ എന്ത് ചെയ്യണം?
കായംകുളം കൊച്ചുണ്ണി എന്ന സങ്കീർണ കഥാപാത്രത്തിന്റെ നിഗൂഢതയോ moral ambiguity-യോ ഒന്നും തന്നെ ഇവിടെ വരുന്നില്ല. ഇത് പൊതുവെ കണ്ട് വരുന്ന ഒരു ട്രെൻഡ് ആണ്. നായക കഥാപാത്രത്തിന് യാതൊരു negative traits ഉണ്ടാവരുത് എന്നോ മറ്റോ ധരിച്ചു വച്ചിരിക്കുന്നത് പോലെ. കൊച്ചുണ്ണി നല്ല ഒന്നാംതരം കള്ളനായിരുന്നു. പാവങ്ങളെ സഹായിക്കുന്നു എന്നുള്ളത് ആ കഥാപാത്രത്തിന്റെ ഭാഗം മാത്രമാണ്. കൊച്ചുണ്ണിയുടെ മദ്യം, സ്ത്രീ തുടങ്ങിയ ദൗർബല്യങ്ങൾ പരിശോധിക്കുന്നതിൽ സ്ക്രിപ്റ്റ് പരാജയപ്പെടുന്നു. ദൈവം സഹായിച്ചു ഇതൊന്നും കാണിക്കാനുള്ള ampere നിവിമ്പോളിക്ക് ഇല്ല. പുള്ളിയെക്കൊണ്ട് വല്ല പൂമ്പാറ്റയെ പിടിക്കുകയോ, പുതപ്പിന്റെ അടിയിൽ കിടന്നു ഫോൺ ചെയ്യുകയോ, പ്രേമ ലേഖനമെഴുതിക്കുകയോ ഒക്കെ ചെയ്യിക്കുകയാണെങ്കിൽ മച്ചാനും ഹാപ്പി, ഫാൻസും ഹാപ്പി. കൊച്ചു കുട്ടികൾ വല്യ വർത്തമാനം പറയുന്നപോലെയുള്ള dialogue delivery ആക്ഷൻ ഹീറോ ബിജു കണ്ടപ്പോൾ തന്നെ ജനം തിരിച്ചറിയേണ്ടതായിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും 20-30 വർഷങ്ങളുടെ career കമ്പ്രെസ്സ് ചെയ്യാൻ നോക്കിയാൽ ഇങ്ങനെയിരിക്കും.
മോഹൻലാലിന്റെ പെർഫോമൻസ് ആണ് പടത്തിനെ carry ചെയ്യുന്നത് എന്ന പൊതുവെയുള്ള അഭിപ്രായം ഒരു പരിധി വരെ ശരിയാണ്. കൊടുത്ത സമയത്തിനുള്ള പണി അദ്ദേഹം എടുത്തിട്ടുണ്ട്. Clint Eastwoodഉം Jack Sparrowയും കലർത്തിയുള്ള മോഹൻലാലിന്റെ interpretation കാണാൻ രസമുണ്ട്. അത് കണ്ട് ബോർ ആകുന്നതിനു മുൻപ് കഥാപാത്രം സ്ക്രിപ്റ്റിൽ നിന്ന് പോകുകയും ചെയ്യുന്നു. ഇത്തിക്കര പക്കി ഒരു spinoff സിനിമ ആക്കുന്നു എന്ന ഒരു അഭ്യൂഹം കേട്ടു. അങ്ങനെയെങ്കിൽ ഒരു കാര്യം ഇപ്പോൾ തന്നെ പറഞ്ഞോട്ടെ. Pirates of the Caribbean നിൽക്കുന്നത് Jack Sparrow എന്ന ഒറ്റ കഥാപാത്രത്തിന്റെ പുറത്തല്ല. അത്രയും തന്നെ interesting ആയിട്ടുള്ള നായികയും നായകനും വില്ലനും ഒക്കെ അതിലുണ്ട്. അത് മനസ്സിൽ വയ്ക്കുന്നത് നന്ന്.
ടീസറിലും ട്രെയ്ലറിലും കാണിക്കാൻ വേണ്ടി മാത്രം എടുത്തു വച്ചിരിക്കുന്ന ഷോട്ടുകളും, കണ്ണടച്ചാൽ Gladiator/Fistful of Dollars ആണെന്ന് തോന്നിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഈ പടത്തിന്റെ നിലവാരം താഴ്ത്തുന്നു. പടം തുടങ്ങി പതിനഞ്ചാം മിനുറ്റിലെ item dance കണ്ടാൽ ഓക്കാനം വരും. കൂവിക്കഴിഞ്ഞാൽ, ഹരം കേറിയതാണെന്നു വിചാരിച്ചു ഫാൻസ് ഏറ്റു കൂവും. അത് കൊണ്ട് കൂവാനും നിവൃത്തിയില്ല.
ഈയൊരവസരത്തിൽ വടക്കൻ വീരഗാഥയെപ്പറ്റി ഓർക്കുന്നത് നല്ലതാണ്. അതിൽ ക്യാപ്റ്റൻ രാജുവും, മാധവിയും, ബാലൻ കെ നായരും, മമ്മൂട്ടിയും ഒക്കെ കാണിച്ച അങ്കത്തിന്റെ പത്തിലൊന്നു വരില്ല കൊച്ചുണ്ണിയുടെ നാൽപതു കോടി. ഇത്രയും പൈസ മുടക്കി വെറുതെ wirework കാണുന്നതിലെന്തു കാര്യം. ബാലൻ കെ നായർക്കു ശരീരത്തിൽ പറ്റാത്തത് അദ്ദേഹം മുഖത്ത് വരുത്തി ഫലിപ്പിച്ചു. അതിൽ ഓരോ കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചവും സങ്കീർണവുമാണ്. ഇത്രയൊക്കെ തന്നെ അവസരങ്ങൾ ഈ സിനിമയിൽ ഉണ്ടായിട്ടും, ഒരു പ്രൈമറി സ്കൂൾ നാടകത്തിന്റെ ഗൗരവത്തിലാണ് റോഷൻ ആൻഡ്രൂസ് ഇത് കൈകാര്യം ചെയ്തിരിക്കുന്നത്.
ഈ സിനിമയെപ്പറ്റി സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ, വർഷങ്ങളായി കേൾക്കുന്ന ഒരു ന്യായം ഇപ്രാവശ്യവും കേട്ടു - "അത് പിന്നെ ഇതൊക്കെ ഒരു entertainment ആയിട്ട് കണ്ടാൽ പോരേ അളിയാ? അത്രക്കൊക്കെ ഇതിൽ ചിന്തിക്കാനുണ്ടോ അളിയാ". ഉണ്ടളിയാ. പത്തു നാൽപതു കോടി രൂപ മുടക്കി, മോഹൻലാലിനെയും നിവിമ്പോളിയെയും വച്ചു എന്ത് തോന്ന്യവാസം എടുത്തു വച്ചാലും നാട്ടുകാർ കണ്ടോളും എന്ന ധാർഷ്ട്യവും, പടത്തിലുടനീളം സവർണ ജാതി എന്ന easy target നിരത്തുന്ന രാഷ്ട്രീയ മുൻകൂർ ജാമ്യവും സിനിമയെ വെറും glorified കാളക്കച്ചവടമാകുന്നു. ഒരു പത്തു ലക്ഷം രൂപയുടെ web series എടുക്കാൻ നിവൃത്തിയില്ലാതെ, സിനിമ കണ്ടും പഠിച്ചും നടക്കുന്ന പിള്ളേർ ഇഷ്ടം പോലെയുണ്ട് നാട്ടിൽ എന്നോർക്കണം. ഒന്നുകിൽ സൂപ്പർസ്റ്റാറുകളുടെ മെഗാ ബഡ്ജറ്റ് ചിത്രം, അല്ലെങ്കിൽ ക്യാമറക്കു മുൻപിലും പിന്നിലും buddy-comedy കളിച്ചു നടക്കുന്ന കുറെ നിർഗ്ഗുണപരബ്രഹ്മങ്ങളുടെ സിനിമ -ഇതിലേതെങ്കിലും മാത്രമേ തത്കാലം ഇവിടെ നടക്കുള്ളൂ. പോരാത്തതിന് ഇത് മുഴുവൻ കണ്ട് സ്വന്തം നിലവാരം കുറച്ചു കൊണ്ടിരിക്കുന്ന ഒരു ഓഡിയൻസും. ഏതായാലും ലാലേട്ടന്റെ ടൈം ബെസ്റ്റ് ടൈം.
Rating: ഗുണ്ടാണെന്നു വിചാരിച്ചു പാമ്പ് ഗുളിക കത്തിച്ചിട്ടു ചെവിയും പൊത്തിയിരിക്കുന്നു.
.png)
.png)
.png)



Comments